തൊണ്ടിമുതൽകേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വർഷത്തിനകത്ത് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണത്തിനെതിരെ ആൻറണി രാജു സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് സി.ടി.രവികുമാർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരം ആണെന്ന് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആൻ്റണി രാജു ഹർജി സമർപ്പിച്ചത്.

കേസിൽ വാദം കേൾക്കുന്നിതിനിടെ സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *