കോട്ടയം: ആലപ്പുഴയിൽ കുറുവാ സംഘാഗം സന്തോഷ് ശെൽവന്റെ അറസ്റ്റിനു പിന്നാലെ ഞെട്ടി കോട്ടയം. കോട്ടയം ജില്ലയിൽ നാല് കേസുകളാണു സന്തോഷ് ശെൽവന്റെ പേരിൽ ഉള്ളത്. ഇതിൽ ഒരു കേസിൽ ശിക്ഷയും അനുഭവിച്ചു. പാലാ, ചങ്ങനാശേരി, ചിങ്ങവനം എന്നിവിടങ്ങളിലാണു സന്തോഷ് ശെൽവത്തിനൻ്റെ പേരിൽ കേസുകൾ ഉള്ളത്. സമാനരീതിയിലുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണു സന്തോഷ് ശെൽവം.
പിടിയിലായ സന്തോഷിന്റെ പേരിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാലു കേസുകളുണ്ടെന്നും തമിഴ്നാട്ടിൽ നിന്നാണു നേരത്തെ പോലീസ് അറസ്റ്റു ചെയ്തതെന്നു പോലീസ് പറയുന്നു. മൂന്നു മാസം ജയിലിൽ കിടന്നതാണ്.
കഴിഞ്ഞ മൂന്നു മാസമായി പാലാ സ്റ്റേഷനിൽ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.മൂന്നു വർഷം മുൻപു കുറുവാ സംഘത്തിന്റെ സാന്നിധ്യം കോട്ടയത്തെ അതിരമ്ബുഴയിൽ റിപ്പോർട്ടു ചെയ്തിരുന്നു. അതിരമ്ബുഴ പഞ്ചായത്തിൽ പുലർച്ചെ ‘അടിവസ്ത്രം മാത്രം ധരിച്ചു മാരകായുധങ്ങളുമായി മൂന്ന് പേർ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു കുറുവ എന്ന പേരിലുള്ള സംഘം ആദ്യമായി സംസ്ഥാനത്ത് എത്തിയെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയത്.
ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഈ മേഖലയിൽ ഭീതി പരത്തുകയും ചെയ്തു. തുടർന്ന് അതിരമ്ബുഴ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴു വാർഡുകൾ ഉൾപ്പെടുന്ന തൃക്കേൽ, മനയ്ക്കപ്പാടം പ്രദേശങ്ങളിൽ അജ്ഞാത സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മേഖലയിലെ അഞ്ചു വീടുകൾ കുത്തിത്തുറക്കാൻ ശ്രമിച്ചതായും റിപ്പോർട്ടു ചെയ്തിരുന്നു. പക്ഷേ, അന്വേഷണത്തിൽ കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്. റിപ്പോർട്ട്. പക്ഷേ, ഓരോ വർഷവും തെളിയിക്കപ്പെടാത്ത മോഷണങ്ങൾ ജില്ലയിൽ വർധിച്ചുകൊണ്ടിരുന്നു.