കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ ആദരമർപ്പിക്കാനെത്തും. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും.

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അ‌ഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14-ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു.

കെപിഎസി നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964 ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *