എംപോക്സ് മലപ്പുറത്ത് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിൽ. യുഎഇയിൽ നിന്നും വന്ന ആൾക്കാണ് മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യഘട്ടങ്ങളിൽ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കു പകരുകയും പിന്നീട് ജനിതകവ്യതിയാനങ്ങൾ സംഭവിച്ച് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടർന്നുപിടിക്കുന്ന രീതിയിലേക്കു വ്യാപനം മാറുകയും ചെയ്ത ജന്തുജന്യരോഗമാണ് എംപോക്‌സ്‌. ഇരട്ട വരികളുള്ള ഡിഎൻഎ വൈറസായ മങ്കിപോക്‌സ് വൈറസാണ് എംപോക്‌സ്‌ രോഗത്തിന് കാരണമാകുന്നത്. ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയ വസൂരി (സ്മാൾ പോക്സ്) രോഗകാരിയായ വേരിയോള വൈറസ് അടങ്ങുന്ന പോക്‌സ്‌ വൈറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസാണിത്.

ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു പ്രധാന ജനിതക വകഭേദങ്ങളും തീവ്രതയുടെ അടിസ്ഥാനത്തിൽ അതിൽ ഏതാനും ഉപവകഭേദങ്ങളും എംപോക്‌സ്‌ വൈറസിന്റേതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എംപോക്സിന്റെ അതിവേഗം പടരുന്നതും തീവ്രതയും മരണനിരക്കും ഉയർന്നതുമായ ക്ലേഡ് 1, കോംഗോ ബേസിൻ വകഭേദമാണ് ഇപ്പോൾ ആശങ്കയുയർത്തി വ്യാപകമായി പടരുന്നത്. രോഗലക്ഷണങ്ങൾക്ക് വസൂരിയോളം തീവ്രതയില്ലെങ്കിലും ഒരേ വിഭാഗത്തിൽപ്പെട്ട വൈറസുകൾ ആയതിനാൽ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ്‌ രോഗലക്ഷണങ്ങൾക്ക് അടുത്ത സാമ്യമുണ്ട്. ചർമത്തിൽ പ്രതൃക്ഷപ്പെടുന്ന 2-4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.

കഴിഞ്ഞ മാസം എംപോക്സിനെ രാജ്യാന്തര തലത്തിൽ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 2022 ജനുവരി മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 120ലേറെ രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‌ഒരു ലക്ഷത്തിലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 220ലേറെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *