കൊച്ചി: നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചത്. ഷൂട്ടിങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസില്‍ പറയുന്നു.

റിലീസ് ആകാന്‍ പോകുന്ന മഞ്ജു വാര്യരുടെ ചിത്രം ഫുട്ടെജ് എന്ന സിനിമയില്‍ ശീതള്‍ അഭിനയിച്ചിരുന്നു. ഫുട്ടെജിന്റെ നിര്‍മാതാവ് കൂടിയാണ് മഞ്ജു. നടി മഞ്ജുവാര്യര്‍ അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫുട്ടെജിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചിമ്മിനി വനമേഖലയിലായിരുന്നു ശീതള്‍ തമ്പി അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ തനിക്ക് പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചെലവായി. പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *