തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ പെണ്‍കുട്ടി തസ്മിത്ത് തംസത്തെ കണ്ടെത്താനായി പൊലീസ് ഊര്‍ജിത തിരച്ചില്‍. പുലര്‍ച്ചെ കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടുവെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്‌നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്.

കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചതിന്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലെത്തിയത്. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്നാണ് ട്രെയിനിലെ യാത്രക്കാരി പൊലീസിനെ അറിയിച്ചത്. പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്റ്റേഷനുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, കുട്ടി കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലേക്ക് പോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ഒരു സഹോദരന്‍ ചെന്നൈയിലുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചത്. കുട്ടിയുടെ സഹോദരനെ പൊലീസ് ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ബാംഗ്ലൂര്‍ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തത് അതേ ട്രെയിനിലെ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ബബിതയാണ്. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് ബബിത പറയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോട്ടോ സഹിതം വിവരം യാത്രക്കാരി പൊലീസിന് കൈമാറിയത്. ഇതാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

ഇന്നലെ രാവിലെ 10 മണിക്കാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇളയസഹോദരിയുമായി വഴക്കുകൂടിയതിന് 13കാരിയെ അമ്മ ശകാരിച്ചിരുന്നു. ഇതാണ് പിണങ്ങിപ്പോകാന്‍ കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിക്ക് തമ്പാനൂരില്‍ നിന്നാണ് ബാംഗ്ലൂര്‍ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് വിവരം. കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ചുവപ്പ് പാവാടയും മഞ്ഞ ടോപ്പുമാണ് വേഷം. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed