രണ്ട് കുട്ടികളെ അനാഥരാക്കി അനിലും ഭാര്യയ്‌ക്കൊപ്പം മടങ്ങി..! നാട്ടിൽ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സിന്റെ ഭർത്താവിനെയാണ് ഇവരുടെ താമസ സ്ഥലത്തിനു പുറത്തെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പിൽ അനിൽ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്പാണ് കഴിഞ്ഞ ദിവസം മരിച്ചത്. സോണിയയുടെ ഭർത്താവ് അനിലിനെയാണ് ഇന്ന് വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിൽ ദുഖിതനായ അനിൽ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ യുകെ സമയം നാലരയോടെ അനിലിനെ കാണാതെ വന്നതോടെ അയൽവാസികളും സുഹൃത്തുക്കളും തിരക്കിയിറങ്ങുകയായിരുന്നു. പൊലീസിനൊപ്പം ഇവർ നടത്തിയ തിരച്ചിലിലാണ് അനിലിനെ താമസ സ്ഥലത്തിനു പിന്നിലെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന അനിൽ , സോണിയയുടെ മരണത്തിൽ കടുത്ത ദുഖിതനായിരുന്നു. സോണിയുടെ ഭൗതിക ദേഹം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ അനിലിന്റെയും അന്ത്യം സംഭവിച്ചിരിക്കുന്നത്.
കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ റെസ്സിച്ചിയിലെ അലക്‌സാണ്ട്രാ ഹോസ്പിറ്റലിലെ നേഴ്‌സായിരുന്നു. കാലിലെ സർജറിയുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം സ്വദേശത്ത് എത്തിയിരുന്നു. ഇതിനുശേഷം മടങ്ങിയെത്തിയ ഉടനെയാണ് വീട്ടിൽ കുഴഞ്ഞു വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലുംജീവൻ രക്ഷിക്കാൻ ആയിരുന്നില്ല. ഇരുവരുടെയും മക്കൾ: ലിയ,ലൂയിസ്.