ന്യൂഡല്‍ഹി: മുത്തലാഖ് എന്ന ആചാരം വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്കു ദോഷകരമാണെന്നും മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുകയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍. മുസ്ലീം സമുദായങ്ങള്‍ക്കിടയിലുള്ള ഈ ആചാരം 2017ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ മുത്തലാഖിലൂടെയുള്ള വിവാഹ മോചനങ്ങള്‍ കുറയ്ക്കാന്‍ അതു പര്യാപ്തമായില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമ നിര്‍മാണത്തിനെതിരെ കേരള ജം ഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.

മുത്തലാഖ് ചൊല്ലി ഒഴിയുന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസിനെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നിയമത്തില്‍ ശിക്ഷാനടപടികള്‍ ഇല്ലാത്തത് ഭര്‍ത്താക്കന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാതെ പൊലീസും നിസ്സഹായരാണ്. ഇത് തടയാന്‍ കര്‍ശനമായ നിയമ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടത് അടിയന്തര ആവശ്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

മുത്തലാഖ് സമ്പ്രദായം സുപ്രീം കോടതി അസാധുവാക്കിയതിനാല്‍ അത് ക്രിമിനല്‍ കുറ്റമാക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *