വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയില്‍ നടത്തിയ തിരച്ചിലിൽ പണം കണ്ടെത്തി. നാലുലക്ഷം രൂപയാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. വെള്ളാർമല സ്കൂളിന് പിന്നിൽ നടത്തിയ തിരച്ചിലിലാണ് പണം ലഭിച്ചത്. അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ് ലഭിച്ചത്. പണം റവന്യൂവകുപ്പിന് കൈമാറും. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം.

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 231 പേര്‍ മരിക്കുകയും 128 പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ആനുകൂല്യം കാലതാമസം കൂടാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാണിത്. കോവിഡ് ദുരന്തത്തിലെ ആശ്രിതര്‍ക്ക് നല്‍കിയതിന് സമാനമായി അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കി ആനുകൂല്യം നല്‍കുന്നതിന് ദുരന്തനിവാരണ ആക്ടിലെ 19-ാം വകുപ്പ് അനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *