പതിനഞ്ചുകാരിയെ നാലു വർഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ദമ്പതിമാർ അറസ്റ്റിലായി. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽ പൊയ്‌മുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്‌റ്റ് ചെയ്തത്. പെൺകുട്ടി സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ കൊണ്ട് കൗൺസിലിങ് നടത്തിയതിൽ നിന്നാണ് പീഡന വിവരം പുറത്തു വന്നത്.
2021 മുതൽ ആറ്റിങ്ങൽ മുദാക്കൽ പൊയ്കമുക്ക് സ്വദേശിനിയായ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നാണ് പരാതി. പ്രതികളെ റിമാൻഡ് ചെയ്തു. ഭാര്യ നന്ദയെ ഭീഷണിപ്പെടുത്തിയാണ് ശരത് പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത്, തുടർന്ന് തന്നോടൊപ്പം താമസിക്കണമെങ്കിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ തനിക്ക് അവസരമൊരുക്കി തരണമെന്ന് അവരെ ഭീഷണിപ്പെടുത്തി. ഭീഷണിക്കു വഴങ്ങിയ നന്ദ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു. തുടർന്നാണ് ശരത് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ആറ്റിങ്ങൽ സ്‌റ്റേഷൻ ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്‌ഐമാരായ സജിത്ത്, ജിഷ്ണു, സുനിൽ കുമാർ, എഎസ്ഐ ഉണ്ണിരാജ്, എസ്‌സിപിഒ മാരായ ശരത് കുമാർ, നിതിൻ, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.