കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അവസാനിപ്പിച്ചു. ​ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറയാതെ തിരച്ചിൽ സാധ്യമല്ലെന്ന് മാൽപെ അറിയിച്ചു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. സാഹചര്യം അനുകൂലമായാൽ തിരച്ചിലിന് വീണ്ടുമെത്താമെന്നും ഈശ്വര്‍ മാല്‍പെയും സംഘവും അറിയിച്ചു.

നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഈശ്വര്‍ മാല്‍പെ, നേവി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിച്ചു. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ മാൽപെ പരിശോധിച്ചു. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഹൈഡ്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണെന്നും കാർവാർ എംഎൽഎ പറഞ്ഞു.

പുഴയ്ക്ക് അടിയിലേക്ക് പോയപ്പോൾ വലിയ പാറകളും വലി മരവും തടസ്സമായി നിൽ‌ക്കുന്നു. കൂറ്റൻ ആൽമരം വെള്ളത്തിനടിയിലുണ്ട്. തിരച്ചിൽ അതീവ ദുഷ്കരമായതിനാൽ ഈശ്വർ മാൽപെ ദൗത്യം നിർത്തിയതെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. അർജുനായുള്ള തിരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് നടക്കുന്ന യോ​ഗത്തിൽ തീരുമാനിക്കുമെന്നും എംഎൽഎ അറിയിച്ചു. നാല് ലൊക്കേഷനുകളിൽ പരിശോധിച്ചതായി ഉത്തരകന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *