ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ സ്ഥലത്തുനിന്നു മലയാളി രക്ഷാപ്രവർത്തകരോട് തിരികെ പോകാൻ കർണാടക പൊലീസ് നിർദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് തിരികെ പോകാൻ നിർദേശിച്ചത്. ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവർ സ്ഥലത്തുനിന്ന് മാറാനുമാണ് പൊലീസ് നിർദേശം.

പോലീസിൻ്റെ നിർദേശത്തിന് പിന്നാലെ മലയാളി രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ സ്ഥലത്ത് തർക്കമുണ്ടായി. രക്ഷാപ്രവർത്തകനായ രഞ്ജിത് ഇസ്രയേലിനെ പോലീസ് കൈയേറ്റം ചെയ്തെന്നും പരാതിയുണ്ട്. തർക്കത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിങ്ങളുടെ പ്രവർത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്ന് രക്ഷാപ്രവർത്തകനായ ബിജു കക്കയം പറഞ്ഞു.

ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നതാകാം പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. കേരളത്തിൽനിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിർത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. എന്നാൽ, കർണാടകയിലെ ചില ചാനലുകാർ ഇവിടെവന്ന് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്നും ബിജു കക്കയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *