കൊച്ചി∙ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി.രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ടിനു മാത്രമായിരിക്കും നിരോധനം ബാധകമാകുക.ഓരോ ക്ഷേത്രങ്ങളുടേയും ആചാരാനുഷ്ഠാനങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാരിന് ഇളവു നല്‍കാമെന്നും ഉത്തരവിൽ പറയുന്നു .

ആരാധനാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെടിക്കോപ്പുകള്‍ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാല്‍ തൃശൂര്‍ പൂരത്തെ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയത്. രാത്രി 10 മുതല്‍ രാവിലെ ആറു വരെ വെടിക്കെട്ട് സുപ്രീംകോടതി നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

വെടിക്കെട്ട് സംബന്ധിച്ച ക്ഷേത്രങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍, സുപ്രീംകോടതി ഉത്തരവ് അനുസരിച്ചായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ എതിര്‍കക്ഷികളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മരട് വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് പൊതു ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഇത് സ്വീകാര്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വെടിക്കെട്ടിന് മാര്‍ഗനിര്‍ദേശമുണ്ടോയെന്ന് വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. വെടിക്കെട്ട് നിരോധന ഉത്തരവിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിനോട് കോടതി ചോദിച്ചു. 2005 മുതല്‍ മാര്‍ഗനിര്‍ദേശം ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *