കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ഗതാഗത കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറിയതിനാലാണ് ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കിയത്.
ചിപ്പിലിത്തോട് മുതൽ മുകളിലേക്കാണ് കൂടുതലായി ഗതാഗത തടസ്സം നേരിടുന്നത്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായി. രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം കൂടി ഉണ്ടായതോടെ ഗതാഗത കുരുക്ക് മുറുകി. ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് കുരുക്കഴിക്കാന്‍ കഠിന ശ്രമം നടത്തി.
ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക്, രാത്രി ഏഴ് മണിയായിട്ടും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.