ന്യൂഡൽഹി: യുദ്ധക്കെടുതിയില്‍ ഉഴറുന്ന പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യയും. 6.5 ടൺ മെഡിക്കൽ ഉപകരണങ്ങളും 32 ടൺ ദുരന്ത നിവാരണ സാധനങ്ങളുമായി വ്യോമസേനയുടെ ഐഎഎഫ്-17 വിമാനം പുറപ്പെട്ടു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വസ്തുക്കൾ, ടെന്‍റുകൾ, സ്ലീപ്പിങ് ബാഗുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാക്ചി പറഞ്ഞു.
ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയും അടിയന്തര സഹായങ്ങൾ നൽകാൻ രംഗത്തിറങ്ങിയത്.അതേസമയം, ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഗാസ സിറ്റിയില്‍ തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.