തിരുവനന്തപുരം: എക്സാലോജിക് – സി.എം.ആർ.എൽ. സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് ധനവകുപ്പിന്റെ വിശദീകരണം. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി.
കർണാടക ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെട്ടതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതേസമയം, വീണ വിജയന്റെ കമ്പനി എത്ര തുകയാണ് അടച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യക്തിഗത വിവരമായതിനാൽ അത് പുറത്ത് വിടുന്നില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
മാസപ്പടി ആരോപണം ഉയർത്തിയ അലയൊലികൾ ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ നീറിപ്പിടിക്കുമ്പോൾ സർക്കാരിനും സി.പി.എമ്മിനും സുരക്ഷാകവചമൊരുക്കുന്നതാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്.