തൃശൂര്‍: മൂവായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. 15 വർഷത്തെ ഇടവേളക്കു ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്.

ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ കാണാം. പുത്തൻ താരങ്ങളും പുതിയ വേഗവും കുന്ദംകുളത്തെ ഗ്രൗണ്ടിൽ പിറക്കും. കായിക മാമാങ്കത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും കുന്നംകുളത്തേക്ക് എത്തിത്തുടങ്ങി.

64 ാമത് സ്‌കൂൾ കായിക മേള, ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്. ഇതേ മാതൃകയിൽ ഈ വർഷവും പകലും രാത്രിയും ആയിട്ടാണ് മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഇരുപതാം തിയതി വൈകിട്ടാണ് സമാപന സമ്മേളനവും സമ്മാനദാനവും. ജില്ലയിലെ 15ലധികം സ്കൂളുകളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.കായി കോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനം. രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നൽകും.