കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് വച്ചാണ് എക്സൈസ് സംഘം 25 ലക്ഷം രൂപ വില വരുന്ന അരക്കിലോയോളം രാസലഹരി പിടികൂടിയത്. കോട്ടയം ചിങ്ങവനം സ്വദേശിയായ സൂസി മോൾ എന്ന യുവതിയും സംഘവുമാണ് തുമ്പിപ്പെണ്ണ് എന്ന പേരിൽ രാസലഹരി വിൽപ്പന നടത്തി വന്നിരുന്നത്.
ഹിമാചൽ പ്രദേശിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തുന്ന ലഹരി വസ്തുക്കൾ കൊച്ചി നഗരത്തിൽ വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ലഹരി ആവശ്യപ്പെട്ട് എക്സൈസ് സംഘം തുമ്പിപ്പെണ്ണ് സംഘത്തെ വിളിച്ചുവരുത്തി. രാത്രി എട്ട് മണിയോടെ കാറിൽ സ്റ്റേഡിയം പരിസരത്തെത്തിയ സംഘത്തെ എക്സൈസ് വളഞ്ഞു. തുടർന്ന് സംഘത്തിലെ അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഹരി ഓർഡർ ചെയ്താൽ ഇത് മാലിന്യമെന്ന് തോന്നിക്കുന്ന തരത്തിൽ കവറിലാക്കി നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കും. തുടർന്ന് ഈ സ്ഥലത്തിന്റെ ലൊക്കേഷൻ സംഘത്തിന്റെ വാട്സ്ആപ്പിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്നവ നഗരത്തിൽ വിതരണം ചെയ്യും. സംഘത്തിന്റെ ഇടപാടുകളെ കുറിച്ച് രഹസ്യ വിവരം ലഭിച്ച എക്സൈസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.