തൃശൂർ: നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കും ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെ ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. കേസെടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ആരോപിച്ചു. തട്ടിപ്പിനിരയായവർക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിൽ.
കേരളം അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ആര് ഭരിച്ചാലും ഇനിയും യാത്ര തുടരും. യാത്രയില്‍ ഒരു രാഷ്ട്രീയവും ഇല്ല. ആവേശം കൊണ്ടല്ല മനുഷ്യത്വം കൊണ്ടുമാത്രമാണ് പദയാത്ര നടത്തുന്നത്. തൃശൂര്‍ കഴിഞ്ഞാല്‍ കണ്ണൂരിലേക്കും മലപ്പുറത്തേക്കും പദയാത്ര സംഘടിപ്പിക്കും. ശുദ്ധീകരണത്തിന്റെ തുടക്കമാണിതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.