തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസിൽ പത്തനംതിട്ട സ്വദേശി അഖിൽ സജീവനെയും കോഴിക്കോട് സ്വദേശി ലെനിനെയും പ്രതി ചേർത്തു. കന്റോൺമെന്റ് പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും. ഇരുവരും പണം വാങ്ങിയതായി പൊലീസ് കണ്ടെത്തി.വഞ്ചനാക്കുറ്റം ആൾമാറാട്ടം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
നിയമത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരുടെയും അക്കൗണ്ടിൽ പണമെത്തിയതായി കന്റോൺമെന്റ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടന്നാണ് പൊലിസിന്റെ നിഗമനം.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകളുടെ ഡോക്ടർ നിയമനത്തിനായി ഇടനിലക്കാരനായ അഖിൽ സജീവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.പരാതിയിൽ പൊലീസ് നേരത്തേ ഹരിദാസന്റെ മൊഴിയെടുത്തിരുന്നു.അഖിൽ സജീവിന് 75000 രൂപയും അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും നൽകിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്.
നിയമനത്തിനായി ഇവർ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനംലഭിക്കുമെന്നറിയിച്ച് ആയുഷിൽ നിന്ന് ഇമെയിൽ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരിൽ വ്യാജ ഇമെയിൽനിർമ്മിച്ചാണ് സന്ദേശമയച്ചിരിക്കുന്നതെന്നും സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഓഫീസിനോ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനോ ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.