കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനുൾപ്പടെ രണ്ടുപേർ ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ദിവസം വന്ന നിപ പരിശോധനാഫലം നെഗറ്റീവായതോടെയാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്യുന്നത്.
ആശുപത്രിവിടുന്ന രണ്ടുപേരും ഹോം ക്വാറന്റൈനിൽ പ്രവേശിക്കും. നിപ ബാധിച്ചു മരിച്ച മുഹമ്മദലിയുടെ മകനും ഭാര്യാ സഹോദരനുമാണ് നെഗറ്റീവായത്. ഏറെ ആശങ്കയിലായിരുന്ന ഒമ്പതുവയസുകാരന്‍റെ ആരോഗ്യനില പിന്നീട് മെച്ചപ്പെടുകയായിരുന്നു. ഒരു ഘട്ടത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ.
ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെൻ്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിരിന്നു. പിന്നാലെയാണ് ചികിത്സയിൽ കഴിഞ്ഞവർ സുഖംപ്രാപിച്ച് ആശുപത്രി വിടാനൊരുങ്ങുന്നത്.