തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. നിയമനത്തിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പി എ അഖില്‍ മാത്യുവിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.

ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി.

15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം.

ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. അഖില്‍ മാത്യു ഒരു ലക്ഷം രൂപയും അഖില്‍ സജീവ് 75000 രൂപയും കൈപ്പറ്റി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച്. അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *