ന്യൂഡൽഹി: ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ബിൽ അവതരിപ്പിച്ചത്.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ.
ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി മാറും. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയിൽ 46 വനിതാ എം.എൽ.എ മാർ ഉണ്ടാകും. നിലവിലെ സഭയിൽ 11 പേരാണ് വനിതകളുള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും. ലോക്സഭയിലേക്ക് കേരളത്തിൽ നിന്നുള്ള 20 എം.പിമാരിൽ ആറ് പേർ വനിതകൾ ആയിരിക്കും.
ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം ലോക്സഭയിൽ ബഹളം വെക്കുകയാണ്. രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. എന്നാൽ, 2014ൽ ആ ബിൽ അസാധുവായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.