കൊല്ലം: സനാതന ധർമത്തിനെതിരെ പ്രസ്താവന നടത്തിയ ഡി.എം.കെ യുവ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ.
ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സിനിമയും രാഷ്ട്രീയവും ഉദയനിധിക്ക് അറിയാമായിരിക്കും. കൂടാതെ, അപ്പൂപ്പന്റെ കൊച്ചുമകനായും അപ്പന്റെ മോനായും രാഷ്ട്രീയത്തിൽ വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ചും ചുമന്നും വന്ന ആളല്ല. അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യുപിയിലെ റാംപുർ പൊലീസ് ഉദയനിധിക്കെതിരെ കേസെടുക്കുകയും ചെയ്തു.

