ഇടുക്കി : കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് സിപിഎം. ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. കോടതി നിർദ്ദേശം വന്നിട്ടും പണികൾ തുടരുകയാണ്. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിക്കാൻ ശ്രമിക്കുന്നത്.
ബൈസൺ വാലി, ശാന്തൻ പാറ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസുകളുടെ നിർമ്മാണം അനധികൃതമായിട്ടാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നായിരുന്നു ഇന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. പക്ഷേ, ആ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഇപ്പോൾ ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നടക്കുന്നത്.
ശാന്തൻപാറയിൽ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്. ബൈസൺവാലിയിൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടികാട്ടി സ്റ്റോപ് മെമ്മോ നൽകിയെങ്കിലും റിപ്പോർട്ടിൽ തുടർന്നടപടിയൊന്നും ഉണ്ടായില്ല. ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർമ്മാണ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.