കോട്ടയം: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടലിൽ ബാർ തുടങ്ങാനെന്ന പേരിൽ അനധികൃതമായി നവീകരിച്ച കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ചങ്ങനാശേരി സ്വദേശി ജിനോ മരണപ്പെട്ട സംഭവത്തിൽ കോട്ടയം നഗരസഭാ അധികൃധരെ കുറ്റക്കാരാക്കി നിയമ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ കോട്ടയം മണ്ഡലം പ്രസിഡന്റ് ഷൈജു ഹമീദ് പറഞ്ഞു.

അതോടൊപ്പം ലോട്ടറി തൊഴിൽ ചെയ്ത് കുടുംബം നോക്കി വന്ന മരണപ്പെട്ട ജിനോയുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകുകയും നഗരസഭയുടെ കെടുകാര്യസ്ഥത മൂലം അനാഥമായ കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ച് പതിറ്റാണ്ടുകളയി സ്ഥിതിചെയ്ത് വന്നിരുന്ന ഊട്ടി ലോഡ്ജ് പ്രവർത്തിച്ച കെട്ടിടം ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും തൽസ്ഥാനത്ത് നിന്ന് പൊളിച്ചു നീക്കാൻ കോടതി ഉത്തരവ് ഉണ്ടാകുകയും അവിടെ പ്രവർത്തിച്ചു വന്ന നൂറ് കണക്കിന് ചെറുകിട കച്ചവടക്കാരെ ഒഴിവാക്കിയ ശേഷം ബിൽഡിങ് പൂട്ടിയിടുകയും ചെയ്തിരുന്നു.

എന്നാൽ അതെ വർഷം പഴക്കമുണ്ടായിരുന്ന രാജധാനി ബാർ പ്രവർത്തിച്ച കെട്ടിടം മുനിസിപ്പാലിറ്റി അധികൃതർ പരിശോധിച്ചതിനാൽ കെട്ടിടത്തിന് ബലക്ഷയമില്ല എന്ന് വരുത്തിതീർക്കുകയും കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു എന്ന് പ്രസ്ഥാപിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാജധാനി കെട്ടിടം പ്രവർത്തന രഹിതമായിട്ടും നീക്കം ചെയ്യാതിരുന്നത്.

കോട്ടയം നഗരത്തിലെ സ്വകാര്യ കെട്ടിടങ്ങൾ ഒരു ചതുരസ്ര അടിക്ക് 200 മുതൽ 250 രൂപ വരെ വാടകയുള്ളപ്പോൾ രാജധാനി കെട്ടിടത്തിന് 6850 ചതുരസ്ര അടി വെറും 15 രൂപ നിരക്കിലുള്ള വാടകയാണ് രാജധാനി ഉടമക്ക് ബാർ നടത്തുവാൻ മുനിസിപ്പാലിറ്റി അധികൃധർ നൽകി പോന്നത്. ബാർ നടത്തിപ്പിന്റെ പുതിയ നിയമ ഭേദഗതി വന്നപ്പോൾ ബാർ ലൈസൻസ് പുതുക്കി കിട്ടണമെങ്കിൽ പതിനായിരം ചതുരശ്ര അടി വേണമെന്നിരിക്കെ കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന കോട്ടയം മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് രാജധാനി ബാർ ഉടമ 3850 ചതുരശ്രഅടി കൂടിയുള്ള കെട്ടിടം അനധികൃതമായി പണിതുയർത്തുകയായിരുന്നു.

ഇതിന് പിന്നിൽ മുനിസിപ്പൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും ഭീമമായ തുക വഴിവിട്ട ബന്ധത്തിലൂടെ അഴിമതി നടത്തി കൈക്കലാക്കിയതിന്റെ തെളിവുകൾ ഇന്നും നില നിൽക്കുന്നുമുണ്ട്. ഈ അനധികൃത കെട്ടിടത്തിന്റെ സ്ലാബ് ആണ് ജിനോ എന്ന ലോട്ടറി തൊഴിലാളിയുടെ കുടുംബം അനാഥമാക്കിയത്.കോട്ടയം നഗര സഭയുടെ തുടർന്ന് വരുന്ന എല്ലാ അഴിമതിയും വെളിച്ചത്ത് കൊണ്ടുവരുമെന്നും വരും നാളുകളിൽ ശക്തമായ സമര പരിപാടികൾക്ക് എസ് ഡി പി ഐ നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.