വൈക്കം: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത് രജേഷ് ഭവൻ വീട്ടിൽ രജേഷ് (30) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി പുന്നപ്പുഴി ഭാഗത്തുള്ള തറേപ്പറമ്പ് ഷാപ്പിൽ വെച്ച് തലയാഴം മാടപ്പള്ളി സ്വദേശിയായ 42 കാരനെ ഷാപ്പിലെ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷാപ്പിൽ വെച്ച് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് രജേഷ് ഇയാളെ ആക്രമിച്ചത്.സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ.ആർ, എസ്.ഐ വിജയപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.