മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം കേരളത്തിന് നൊമ്പരമായിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു സുധി വിട പറഞ്ഞത്.ഇപ്പോഴിതാ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് ബിഷപ് നോബിൾ ഫിലിപ്പ്.
ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ഒരുങ്ങുന്ന വീട് കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സൗജന്യമായി വീട് പണിതുകൊടുക്കുന്നത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രർ ചെയ്തിരിക്കുന്നത്.തന്‍റെ കുടുംബസ്വത്തില്‍ നിന്നുള്ള സ്ഥലമാണ് സുധിക്കും കുടുംബത്തിനും നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയതെന്നും വീടുപണി ഉടന്‍ ആരംഭിക്കുമെന്നും ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് ബിഷപ് നോബിൾ ഫിലിപ്പ്.
സുധിച്ചേട്ടന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് സഫലമാകുന്നതെന്നാണ് സ്ഥലം ലഭിച്ചതിനെക്കുറിച്ച് സുധിയുടെ ഭാര്യ രേണു പറഞ്ഞു. ആറു മാസത്തിനുള്ളിൽ വീടു വയ്ക്കുമെന്ന് മരിക്കുന്നതിന് തൊട്ടുമുൻപും പറഞ്ഞിരുന്നു. സുധിച്ചേട്ടന്റെ ആത്മാവിന് സന്തോഷമായിട്ടുണ്ടാകുമെന്നും രേണു പറഞ്ഞു. സ്ഥലം നൽകിയ ബിഷപ്പിനും മറ്റ് എല്ലാവരോടും രേണു നന്ദി പറഞ്ഞു.