ആലുവ: ആലുവയിൽ നിന്നും ഇന്നലെ തട്ടിക്കൊണ്ട് പോയ 6 വയസ്സുകാരിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെയാണ് ബീഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയത്. തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് അലം എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടിയെ പണം വാങ്ങി മറ്റൊരാൾക്ക് കൈ മാറിയതായി ആണ് പ്രതി പറയുന്നത്.
സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി.ഇന്നലെ രാത്രി തോട്ടക്കാട്ടുകരയില്‍ നിന്നാണ് അസ്ഫക് ആലത്തെ പിടികൂടിയത്. അസ്ഫക്ക് ആലത്തിന്റെ രണ്ട് സുഹൃത്തുക്കളും പോലീസ് പിടിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകള്‍ ചാന്ദ്നിയെ അസ്ഫക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. കുട്ടിയെ മറ്റൊരാൾ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവർ വിളിച്ചു പറയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
നാല് വർഷമായി മഞ്ജയ് കുമാറും നീതയും ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി.