തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മാത്രം മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. കേസ് ഇന്ന് തന്നെ അവസാനിപ്പിക്കും. മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ ഉടമയ്ക്ക് തിരികെ നൽകും.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ കേസെടുത്തതിന് പിന്നാലെ സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു ഇതേതുടർന്നാണ് കേസിൽ മുഖ്യമന്ത്രി ഇടപെട്ടത്.