ഫ്ലോറിഡ: 94ാം മിനിറ്റിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമിയുടെ വിജയം.

54ാം മിനിറ്റിൽ പകരക്കാരനായാണ് മെസി കളിക്കളത്തിലേക്ക് എത്തിയത്. ബെഞ്ചമിൻ ക്രെമാഷിയെ പിൻവലിച്ച് ഇന്റർ മയാമി പരിശീലകൻ ആ 10-ാം നമ്പറുകാരനെ കളത്തിലിറക്കിയതോടെ സ്റ്റേഡിയം കൈയടികളാൽ നിറഞ്ഞു.

മത്സരം സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ 94–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഫ്രീകിക്ക് ഗോൾ. ഇന്‍ജറി ടൈമിൽ അസൂൾ ബോക്സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് എടുക്കാനെത്തിയ അർജന്റീന താരത്തിനു പിഴച്ചില്ല. അസൂൾ ഗോൾ കീപ്പർ ആന്ദ്രേസ് ഗുഡിനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി മഴവില്ല് കണക്കെ പന്ത് ഗോൾ പോസ്റ്റിന്റെ ടോപ് കോർണറിലേക്കാണു മെസ്സി അടിച്ചുവിട്ടത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ കാണികൾക്ക് കാഴ്ചവിരുന്നൊരുക്കി മറ്റൊരു മെസ്സി മാജിക്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *