കോട്ടയം: ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനസാഗരത്തിൽ അലിഞ്ഞുതന്നെ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു.
തങ്ങളുടെ പ്രിയ കുഞ്ഞൂഞ്ഞിന് അന്ത്യായാഞ്ജലികൾ അർപ്പിക്കാൻ പതിനായിരങ്ങളാണ് ഉറക്കം ത്യജിച്ചും മെഴുതിരികൾ തെളിയിച്ചും കാത്തിരുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, മണിക്കൂറോളം എടുത്താണ് ജന്മനാടായ കോട്ടയത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
രാവിലെ 5.55 ഓടെയാണ് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തിന് മുന്നിലെത്തിയത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അന്തിമോപചാരം അർപ്പിച്ചു. ചങ്ങനാശേരി ടൗണിലേക്ക് പ്രവേശിക്കുന്ന വിലാപയാത്ര ഇനി ഉമ്മൻചാണ്ടി പഠിച്ച എസ്.ബി കോളജിലും, പിന്നീട് കുറിച്ചി, ചിങ്ങവനം, നാട്ടകം, കോടിമത എന്നിവിടങ്ങളിൽ കാത്തു നിൽക്കുന്ന ജനങ്ങളിൽ നിന്നും അന്ത്യാഞ്ജലി ഏറ്റുവാങ്ങി കോട്ടയം നഗരത്തിലേക്ക് പ്രവശിക്കും.