ദില്ലി: വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം.
2023 ജൂലൈ 20 മുതൽ ആയിരിക്കും തക്കാളി കിലോയ്ക്ക് 70 രൂപയ്ക്ക് ലഭിക്കുക. ഒരാൾക്ക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാൻ കഴിയു. നാളെ മുതൽ 70 രൂപ നിരക്കിൽ തക്കാളി വിൽക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് കാർഷിക വിപണന ഏജൻസികളായ എൻസിസിഎഫിനും നാഫെഡിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേന്ദ്രസർക്കാർ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കുന്നത്. ദില്ലി, ലഖ്‌നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻനഗരങ്ങളിൽ സഹകരണ സ്ഥാപനങ്ങളായ നാഫെഡും എൻസിസിഎഫുമാണ് തക്കാളി സബ്‌സിഡി നിരക്കിൽ നൽകുന്നത്.