കൊല്ലം: താൻ മാനേജരായ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോം വർക്ക് നൽകില്ലെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. അവർ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേർന്നുറങ്ങട്ടെയെന്ന് തീരുമാനിച്ചതായി ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം തന്റെ സ്കൂളിൽനിന്നു തന്നെ തുടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ ഇന്നലെ ഒരു തീരുമാനം എടുത്തു. ഞാൻ മാനേജരായ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെ ഇനി മുതൽ കുട്ടികൾക്ക് ഹോം വർക്കോ പുസ്തകം വീട്ടിൽ കൊടുത്തയക്കുകയോ വേണ്ടതില്ലെന്ന്. കേരളത്തിൽ ഒരു വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്റെ സ്കൂളിൽനിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുട്ടികൾ വീട്ടിൽ വന്നാൽ കളിക്കണം, ടി.വി. കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേർന്ന് അവരെ കെട്ടിപ്പിടിച്ച് രാത്രിയിൽ സന്തോഷത്തോടെ ഉറങ്ങണം. എന്നിട്ട് രാവിലെ സ്കൂളിൽ വരട്ടെ’ യെന്ന് അദ്ദേഹം വ്യക്തമാക്കി.
അച്ഛന്റേയും അമ്മയുടേയും വാത്സല്യം ഏറ്റുവാങ്ങാൻ കുഞ്ഞുങ്ങൾക്ക് കഴിയാതെ പോകുമ്പോഴാണ് അവർക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളേണ്ടി വരുന്നത്. അതില്ലാതിരിക്കാനാണ് താൻ ഈ പരിഷ്കാരം കൊണ്ടുവന്നത്. അതിൽ കേരള സർക്കാരിന്റെ ഉത്തരവുണ്ട് മാങ്ങയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും എം.എൽ.എ. പറഞ്ഞു.
കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം.