പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് രമാദേവി കൊലക്കേസിൽ 17 വർഷങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘമാണ് ഭർത്താവ് ജനാർദനൻ നായരെ പിടികൂടിയത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുറ്റം തെളിഞ്ഞത്.
കേസിൽ ആദ്യഘട്ടത്തിൽ സംശയിക്കപ്പെട്ടത് തമിഴ്നാട് സ്വദേശിയെയാണ്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ജനാർദൻ നായർ ചെങ്ങന്നൂർ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് കൊലപാതകം നടത്തിയത്.
ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ രമാദേവിയുടെ കൈയിൽ കണ്ട മുടിയിഴകൾ ജനാർദനൻ നായരുടെതാണെന്ന് തെളിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2006 മെയ് മാസത്തിലായിരുന്നു കൊലപാതകം.