പുൽപ്പള്ളി: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായ കർഷകനെസമീപവാസിയുടെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 55 വയസായിരുന്നു.
ഇന്നലെ രാത്രി 10 മണിക്കുശേഷം കാണാതായ ഇദ്ദേഹത്തെ ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പുൽപ്പളളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് 70 സെന്റ് സ്ഥലം ഈട് വെച്ച് 2016-17ൽ 75000 രൂപ രാജേന്ദ്രൻ വായ്പ എടുത്തിരുന്നു. എന്നാൽ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് ബാങ്ക് രേഖകളിലുണ്ടായിരുന്നത്.
തന്റെ പേരിൽ ബാങ്കിൽ വൻതുക ബാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കളടക്കമുള്ള ഭരണസമിതി നടത്തിയ വായ്പാ തട്ടിപ്പിനിരയാണ് താനെന്നും അറിഞ്ഞതുമുതൽ രാജേന്ദ്രൻ മനോവിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അതേസമയം കളക്ടറടക്കമുള്ള റവന്യു അധികൃതർ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
