കോഴിക്കോട്: കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകം. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് പിടിയിലായത്.
ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് 12 കാരനായ അഹമ്മദ് ഹസൻ റിഫായിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ താഹിറ കുറ്റം സമ്മതിച്ചു. അരിക്കുളത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി. എലിവിഷം സംഘടിപ്പിച്ചത് കൊയിലാണ്ടി ടൗണിലെ കടയിൽ നിന്നെന്ന് ഇവർ മൊഴി നൽകി.
ഞായറാഴ്ച് മൂന്ന് മണിയോടെയാണ് എലിവിഷം ഐസ്ക്രീമിൽ കലർത്തിയ ശേഷം അരിക്കുളത്തെ വീട്ടിലെത്തി കുട്ടിക്ക് നൽകിയത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ അഹമ്മദ് ഹസൻ തുടർച്ചയായി ഛർദിച്ചിരുന്നു. വിവിധ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതെ സമയം കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഐസ്ക്രീം കഴിച്ച കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.
