കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരിൽ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. ഇദ്ദേഹത്തെ ഇന്ന് കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകും. നാളെ കോടതിയിൽ ഹാജരാക്കും. തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണിതെന്ന് വേടൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതാണ്.

കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ് ഇന്ത്യയിൽ. ഇത് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനിൽക്കും. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച വേടൻ തനിക്ക് പറയാനുള്ളത് പിന്നെ പറയാമെന്ന് പ്രതികരിച്ചു.
കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്. വേടനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതിന് പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപെടുത്തും. അതേസമയം വേടന്റെ ഒപ്പമുണ്ടായിരുന്നവരുടെ വാഹനവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ തന്നെ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.
