കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. വനിത അവകാശ പ്രവർത്തക വിപി സുഹ്റയുടെ പരാതിയിലാണ് കേസെടുത്തത്.
മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. എന്നാൽ താൻ പറയാത്ത കാര്യങ്ങളിലാണ് പൊലീസ് നടപടിയെന്ന് ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉമർ ഫൈസി മുക്കം ഒരു ടെലിവിഷൻ ചർച്ചയിൽ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം.
തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വിപി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഒക്ടോബർ മാസം പരാതി നൽകിയിരുന്നു. ഈ പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 295 എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയത്.


