കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ ഐപാഡും മൊബൈൽ ഫോണും കവർന്ന കേസിൽ മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി കാസർകോട് റെയിൽവേ പൊലീസ്. മധ്യപ്രദേശ് സ്വദേശി ബരേന്ദ്ര റാത്തോർ (37) ആണ് അറസ്റ്റിലായത്.മലപ്പുറം ഇരുമ്പുഴി വടക്കുമുറി സ്വദേശി പി. ഷനൂപ് റഹ്മാന്റെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 89,000 രൂപയോളം വിലമതിക്കുന്ന ഐപാഡ്, മൊബൈൽ ഫോൺ, പവർ ബാങ്ക് എന്നിവയാണ് പ്രതി കവർന്നത്.
കഴിഞ്ഞദിവസം പുലർച്ചെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ട്രെയിനിന്റെ പിന്നിലെ ജനറൽ കോച്ചിലെ യാത്രക്കാരനായിരുന്നു ഷനൂപ്. ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ മോഷണം പോയ വിവരം ഇയാൾ അറിയുന്നത്. തുടർന്ന് ഉടൻ തന്നെ കാസർകോട് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്, തിരുവോണ ദിവസം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്.


