കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നു തിരുനക്കരപ്പൂരം അരങ്ങേറും. വൈകിട്ട് നാലിന് 22 ആനകൾ ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി അണിനിരക്കും. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് ദീപം തെളിക്കും. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം.

ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. ഗണപതികോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ദേവിയുടെ തിടമ്പേറ്റും. സമീപക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ ഇന്നു രാവിലെ 9നു തിരുനക്കര ക്ഷേത്രമുറ്റത്ത് എത്തിച്ചേരും. കോട്ടയം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണം.

പൂരം കാണാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്:

ക്ഷേത്രമൈതാനത്തെ ശിവശക്‌തി ഓഡിറ്റോറിയം, ക്ഷേത്രത്തിനു മുന്നിലെ പടിക്കെട്ട് എന്നിവിടങ്ങളിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും മാത്രമാണു പ്രവേശനം. മൈതാനം പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും. ക്ഷേത്രമൈതാനത്തേക്കുള്ള എല്ലാ കവാടങ്ങളും തുറന്നിടും.

ക്ഷേത്ര ഉപദേശക സമിതി, ജില്ലാ ഭരണകൂടം, പൊലീസ്, ദേവസ്വം ബോർഡ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണം.പൂരത്തിന്റെ നിയന്ത്രണങ്ങൾക്കായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിങ് നിരോധിച്ചു. മഫ്തി പൊലീസിനെയും കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

പൂരത്തിന് അണിനിരക്കുന്ന ഗജവീരൻമാർ
കിഴക്കൻ ചേരുവാരം
(ഗണപതികോവിലിനു സമീപം)
പാമ്പാടി രാജൻ (തിടമ്പ്), വേമ്പനാട് വാസുദേവൻ, അക്കാവിള വിഷ്ണുനാരായണൻ, ഉണ്ണിപ്പള്ളി ഗണേശൻ, മീനാട് വിനായകൻ, ഉഷശ്രീ ശങ്കരൻകുട്ടി,പാമ്പാടി സുന്ദരൻ, ചൈത്രം അച്ചു, വേമ്പനാട് അർജുനൻ, തടത്താവിള രാജശേഖരൻ, തോട്ടയ്ക്കാട് രാജശേഖരൻ.

പടിഞ്ഞാറൻ ചേരുവാരം
(ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം)
തൃക്കടവൂർ ശിവരാജു (തിടമ്പ്), കരിമണ്ണൂർ ഉണ്ണി, കല്ലുത്താഴെ ശിവസുന്ദർ, അരുണിമ പാർഥസാരഥി, തോട്ടയ്ക്കാട് കണ്ണൻ, കിരൺ നാരായണൻകുട്ടി,ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, മീനാട് കേശു, ചുരൂർമഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ.

തൽസമയ സംരക്ഷണവുമായി ക്രിട്ടിക്കൽ ടൈംസ് ന്യൂസും

Leave a Reply

Your email address will not be published. Required fields are marked *