കെപിസിസിയുടെ മുൻ പ്രസിഡൻറും മുൻ രാജ്യസഭാംഗവും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് തെന്നല ജി. ബാലകൃഷ്ണപിള്ള (94) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ൽ സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് നൂറു സീറ്റിൽ എത്തുമ്പോൾ കെ.പി.സി സി അദ്ധ്യക്ഷനായിരുന്നു.

കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭതിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡൻറായും പ്രവർത്തിച്ചു.

1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു.

2004-ൽ കെ. മുരളീധരൻ എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡൻറായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡന്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *