കൊച്ചി: ലഹരിക്കെതിരേയുള്ള പോരാട്ടം ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തമാക്കാനാണ് തീരുമാനം.

നിലവില്‍ ഔദ്യോഗികമായി ഓരോ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മാത്രമാണ് വകുപ്പിനുള്ളത്. ഇതിനുപുറമേ സോണ്‍, ജില്ല, സര്‍ക്കിള്‍, റെയ്ഞ്ച് തലത്തിലും സ്‌പെഷ്യല്‍, ജനമൈത്രി സ്‌ക്വാഡുകള്‍ക്കും പ്രത്യേകം സാമൂഹിക മാധ്യമ പേജുകള്‍ വരും. ഓരോ ഓഫീസിലും ഈ പേജുകള്‍ കൈകാര്യം ചെയ്യാന്‍ ‘സാമൂഹികമാധ്യമ’ ഓഫീസര്‍മാരെയും നിയോഗിക്കും.

വകുപ്പ് നടപ്പാക്കുന്ന എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍, ലഹരിമോചന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാര്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ നിലവിലുള്ള രണ്ട് അക്കൗണ്ടുകള്‍ മതിയാകുന്നില്ലെന്നാണ് വിലയിരുത്തല്‍. ഇതില്‍ സന്ദേശങ്ങളായും കമന്റുകളായും ലഭിക്കുന്ന പരാതികളുടെ ബാഹുല്യം കാരണം തുടര്‍നടപടികളും സാധ്യമാകുന്നില്ല. ഇതെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എക്‌സൈസിന്റെ നടപടി.

സാമൂഹികമാധ്യമ പേജുകളിലൂടെ കണ്ടന്റ് സംസ്ഥാനതലം മുതല്‍ താഴേത്തട്ടുവരെ വേഗത്തിലും ഏകീകൃത രൂപത്തിലുമെത്തിക്കാന്‍ സംസ്ഥാന ഐടി വിഭാഗം, സാമൂഹിക മാധ്യമ സെല്‍, ജില്ലാ ഐടി, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തില്‍ സോണ്‍, ജില്ലാ തലങ്ങളില്‍ അതത് ജോയിന്റ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെ പേരില്‍ സാമൂഹികമാധ്യമ പേജുകള്‍ തുടങ്ങും. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട്, അവര്‍ക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമുള്ള ബോധവത്കരണ റീല്‍സും മീമുകളും വീഡിയോകളും ഈ പേജുകളില്‍ നിറയും.

Leave a Reply

Your email address will not be published. Required fields are marked *