തിരുവനന്തപുരം: നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നിശ്ശബ്ദമായി കാത്തിരിക്കുകയാണു നടി താര കല്യാൺ. താരയുടെ ശബ്ദം നിലച്ചതു മകൾ സൗഭാഗ്യയുടെ ശബ്ദത്തിലൂടെയാണു ലോകം അറിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന താരയെ സാക്ഷിയാക്കിയാണു രോഗത്തിന്റെ തുടക്കം മുതൽ ഇവിടം വരെയുള്ള കാര്യങ്ങൾ സൗഭാഗ്യ വിശദീകരിച്ചത്. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദദോഷങ്ങൾ നേരത്തേ തന്നെ താര നേരിട്ടിരുന്നു. ചെറുപ്പം മുതൽ പാടുന്നതിന്റെയോ ഗോയിറ്ററിന്റെ പ്രശ്നമോ ആയിരിക്കാമെന്നാണു കരുതിയത്. മാനസിക സമ്മർദം ഉണ്ടാകുമ്പോഴും ഉറക്കെ ശബ്ദിക്കുമ്പോഴുമൊക്കെ ശബ്ദം പൂർണമായും അടയും.

കഴിഞ്ഞ വർഷം താരയ്ക്കു തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തി. എന്നിട്ടും ശബ്ദത്തിനു മാറ്റമുണ്ടായില്ല. തുടർന്നു നടത്തിയ പരിശോധനയിലാണു സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന രോഗം സ്ഥിരീകരിച്ചത്.

എന്താണ് സ്പാസ്മോഡിക് ഡിസ്ഫോണിയ?

തലച്ചോറിൽനിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദേശം അബ്നോർമൽ ആയതിനാൽ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതിൽ അഡക്ടർ സ്റ്റേജിലാണ് താര കല്ല്യാണുള്ളത്. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെയാണ് രോഗിക്ക് തോന്നുക. സ്ട്രെയ്ൻ ചെയ്ത് സംസാരിച്ചാൽ അസ്വസ്ഥത കൂടും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇതിൽനിന്ന് പുറത്തുകടക്കാൻ രണ്ട് വഴികളാണുള്ളത്. ബോട്ടോക്സ് ചികിത്സയും ശസ്ത്രക്രിയയും. ബോട്ടോക്സ് ഫലിച്ചില്ലെങ്കിലാണ് ശസ്ത്രക്രിയ ചെയ്യുക. ഈ രണ്ട് ചികിത്സയ്ക്ക് ശേഷവും രോഗി സ്ട്രെയ്ൻ എടുത്ത് സംസാരിക്കാൻ പാടില്ല. മൂന്നാഴ്ച്ചത്തെ വിശ്രമം അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed