ന്യൂഡല്‍ഹി: ചായയും കാപ്പിയും അമിതമായി കുടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ഐസിഎംആര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഡയറ്ററി ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്ത്യന്‍സ് എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ 148 പേജുള്ള റിപ്പോര്‍ട്ടിലാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.

ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിക്കുന്നു, കാരണം അവയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ആമാശയത്തിലെ ഇരുമ്പുമായി ടാനിനുകള്‍ ബന്ധിപ്പിക്കുന്നു. ഇരുമ്പ് ശരിയായി ആഗിരണം ചെയ്യുന്നത് തടയുന്നു.ഇരുമ്പിന്റെ അപര്യാപ്തതയ്ക്കും അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതിടയാക്കുമെന്നുമാണ് മുന്നറിയിപ്പ്.

കാപ്പി അമിതമായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നിരുന്നാലും കട്ടന്‍ ചായ കുടിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണം, കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍, വയറ്റിലെ ക്യാന്‍സര്‍ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.

എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മെലിഞ്ഞ മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമവും ഐസിഎംആര്‍ ശുപാര്‍ശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *