തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി പ്രചരിക്കുന്ന ഷുവര്‍ ക്വസ്റ്റ്യന്‍ (Sure Question) പ്രചാരണങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. ‘ചോദ്യപ്പേപ്പര്‍ ലഭ്യമാണ്’, ‘ഞങ്ങള്‍ പറയുന്ന ചോദ്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതി’, ‘ഇത് മാത്രം പഠിച്ചാല്‍ പരീക്ഷ ജയിക്കാം’ തുടങ്ങിയ വ്യാജ അവകാശവാദങ്ങളാണ് ഇത്തരം വിഡിയോകളിലൂടെ പ്രചരിക്കുന്നത്. ഇത് വിദ്യാര്‍ഥികളില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നു. ചില യൂട്യൂബ് ചാനലുകള്‍ മന്ത്രിയുടെ ചിത്രം കൂടി വെച്ചാണ് ഇത്തരം വിഡിയോകള്‍ക്ക് തമ്പ്‌നെയില്‍ നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണയുണ്ടെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കുന്നു.

പരീക്ഷാ സമയത്ത് അവസാന നിമിഷം പഠിച്ചാല്‍ മതിയെന്ന തെറ്റായ സന്ദേശം ഇത്തരം ചാനലുകള്‍ നല്‍കുന്നു. ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ വകുപ്പിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ചാനലുകള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് അറിയിപ്പ് നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *