കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. വെള്ളാപ്പള്ളി നടത്തിയത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവനയാണ്. ഉള്ളിലുള്ള വര്‍ഗീയത തികട്ടി പുറത്ത് വരുന്നതാണ്. വെള്ളാപ്പള്ളി ന്യൂനപക്ഷ വിരുദ്ധ, മലപ്പുറം വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നുള്ള നിലയില്‍ സിപിഎം മാത്രമാണ് പ്രതികരിച്ചതെന്നും രാഗേഷ് പറഞ്ഞു.

മലപ്പുറം ജില്ല എന്ന് പറഞ്ഞാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ജില്ലയല്ല, എല്ലാ പാര്‍ട്ടിക്കാരും ഉള്ള ജില്ലയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരു നേതാവ് പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാല്‍ ഞങ്ങള്‍ പ്രതികരിച്ചു. പക്ഷേ ഞങ്ങള്‍ പ്രതികരിച്ചത് അത്ര ശക്തിയില്‍ പോരാ, കുറെക്കൂടി ശക്തമായി പ്രതികരിക്കണമായിരുന്നു എന്നുള്ളതാണ് പാര്‍ട്ടിയുടെ നിലപാട്.

വെള്ളാപ്പള്ളി നടേശന്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത് ഉചിതമല്ല, അതിനോട് യോജിപ്പില്ല എന്ന നിലയിലാണ് സിപിഎം നിലപാട് സ്വീകരിച്ചത്. പക്ഷെ അങ്ങനെ നിലപാട് സ്വീകരിച്ച ഞങ്ങള്‍ക്കെതിരായി വീണ്ടും വീണ്ടും ആക്രമണം വന്നു. എന്നാല്‍ ഒരു നിലപാടും സ്വീകരിക്കാത്തവര്‍ക്കെതിരായിട്ട് ഒരു വിമര്‍ശനവും ഉണ്ടായില്ല. ഒരു വിയോജിപ്പാണ് സിപിഎം പറയുന്നത് എന്ന് വെള്ളാപ്പള്ളി നടേശന് മനസ്സിലാവണ്ടേ? അദ്ദേഹം തുടര്‍ച്ചയായി ഇത്തരം പ്രസ്താവനയുമായി മുന്നോട്ടേക്ക് പോവുകയാണ്.

കേരളത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടലാണ് എന്ന് കണ്ടുകൊണ്ട് തന്നെയാണ് ഈ കാര്യത്തില്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ പ്രതികരിച്ചത്. അതിന്റെ പേരിലാണ് ഷംസീറിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്. സിപിഎം കടുത്ത നിലപാട് സ്വീകരിക്കാതിരിക്കാന്‍ കാരണം വെള്ളാപ്പള്ളിയെ സംഘപരിവാറിന്റെ കയ്യില്‍ കൊടുക്കാതിരിക്കാനാണ്. എന്നാല്‍ വെള്ളാപ്പള്ളിക്ക് അക്കാര്യം മനസ്സിലായിട്ടില്ലെന്നും രാഗേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *