പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്. കേസില്‍ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിച്ചു. അമ്മാവന് കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചത്.

തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ വാദിച്ചു. വിഷം നല്‍കിയെന്ന് പറയപ്പെടുന്നത് തമിഴ്നാട്ടില്‍ വെച്ചാണ്. ജ്യൂസില്‍ പാരസെറ്റമോള്‍ മിക്സ് ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രൊസിക്യൂഷന്‍ കേസിന് വിരുദ്ധമാണ് കേസിലെ വസ്തുതകള്‍ എന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. വിഷം ഉള്ളില്‍ ചെന്നതുമൂലമാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. വിവാഹത്തിന് ഷാരോണ്‍ തടസമായിരുന്നുവെന്ന കണ്ടെത്തല്‍ തെറ്റാണ്. ഗ്രീഷ്മയും അമ്മാവനുമായി ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന വാദം പ്രൊസിക്യൂഷനില്ല. കേസിന്റെ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്നും കഷായം നല്‍കി എന്നതിന് സാഹചര്യ തെളിവുകളില്ലെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *