കൊച്ചി: ആലുവയിലെ സി എം ആർ എൽ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സംഘത്തിന്റെ റെയ്‌ഡ് തുടങ്ങി. ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ഒൻപത് മണിക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ റെയ്ഡ് ആരംഭിക്കുകയായിരുന്നു.
നേരത്തെ അറിയിക്കാതെ എത്തിയ സംഘാംഗങ്ങൾ കമ്പനി ഉദ്യോഗസ്ഥരോട് മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയ ശേഷമാണ് പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് 1.72 കോടി രൂപ മാസപ്പടിയായി നൽകിയെന്ന പരാതിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ് എഫ് ഐ ഒയിലെ ആറ് ഓഫീസർമാരുടെ സംഘത്തെ നിയോഗിക്കുന്നത്.
സി എം ആർ എൽ ഉടമ ശശിധരൻ കർത്ത സംസ്ഥാന സർക്കാരിൽ നിന്ന് നിയമവിരുദ്ധമായി ധാതുമണൽ ഖനനം ചെയ്യൽ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകൾക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നൽകിയിരുന്നു എന്നതാണ് പരാതി.
