ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ വയോധികന് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും. മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത്, നെല്ലാട് വീട്ടിൽ സുബ്രഹ്മണ്യൻ (63)നെയാണ് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.

മലപ്പുറത്തു നിന്നും പിതാവിനൊപ്പം ദർശനത്തിനെത്തിയ കുട്ടിക്കാണ് ഒപ്പം വന്ന ബന്ധുവിൽ നിന്നും ദുരനുഭവമുണ്ടായത്. 2023 ഡിസംബർ 22ന് പുലർച്ചെ മൂന്നിന് നടപ്പന്തലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവ് ശുചിമുറിയിൽ പോയ സമയത്ത് മടിയിൽ പിടിച്ചിരുത്തിയ ശേഷം കുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. ഇതേ തുടർന്ന് പിതാവ് മലപ്പുറം കുളത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നീട് കേസ് പരാതിക്കാസ്പദമായ സ്ഥലപരിധി ഉൾപ്പെടുന്ന പമ്പ പോലീസിന് കൈമാറി. അന്നത്തെ എസ് ഐ. ബി എസ് ആദർശ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പമ്പ എസ് ഐ. ആയിരുന്ന ജെ രാജനായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ. ഹസീന പങ്കാളിയായി.
